നെടുങ്കണ്ടം: ഒരു സുപ്രഭാതത്തിൽ പുഷ്പകണ്ടത്തെ പോസ്റ്റ് ഓഫീസ് അധികാരികൾ ആനക്കല്ലിലേയ്ക്ക് പറിച്ചുനട്ടപ്പോൾ പോസ്റ്റ് ഓഫീസ് നഷ്ടമാകാതിരിക്കാൻ പുഷ്പകണ്ടം നിവാസികൾ അധികാരികൾക്ക് ആദ്യം കത്തെഴുതി. എന്നാൽ, പോസ്റ്റ് ഓഫീസ് കെട്ടിടം ശോചനീയാവസ്ഥയിലാണെന്നും ഇടപാടുകൾ കുറവാണെന്നും പറഞ്ഞ് അധികൃതർ കൈകഴുകിയപ്പോൾ രണ്ടും കൽപ്പിച്ച് പുതിയ കെട്ടിടം നിർമിക്കാൻ നാട്ടുകാർ കൈകോർത്തു.
പുഷ്പകണ്ടത്ത് പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫീസ് ആനക്കല്ലിലേക്ക് മാറ്റാനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. നാട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന കഴിഞ്ഞ ഡിസംബർ 13 നായിരുന്നു അപ്രതീക്ഷിത നീക്കം. ഇതിനു പിന്നാലെ വ്യാപക പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പിന്നീട് പോസ്റ്റോഫീസ് പുനരുദ്ധാരണ സമിതി രൂപീകരിച്ചു.
പോസ്റ്റ് ഓഫീസ് തിരികെ നൽകണമെങ്കിൽ കെട്ടിടം പുനർനിർമിക്കണമെന്നായിരുന്നു വകുപ്പ് അധികൃതരുടെ നിബന്ധന. നാടൊരുമിച്ചപ്പോൾ ഒന്നരലക്ഷത്തോളം രൂപ സമാഹരിക്കാനായി. ഇതുപയോഗിച്ച് കെട്ടിടം പുനർനിർമിച്ചു.
മേൽക്കൂരയുൾപ്പെടെ പൂർണമായും പുതുക്കിപ്പണിതു. ഇതോടെ ആനക്കല്ലിൽനിന്നു പുഷ്പകണ്ടത്തേക്ക് പോസ്റ്റ് ഓഫീസ് തിരികെയെത്തി. സ്വപ്നം സഫലമായെങ്കിലും നിർമാണത്തിനു വേണ്ടിവന്ന അരലക്ഷത്തോളം രൂപയുടെ ബാധ്യതയിലാണ് നിർമാണ പ്രവർത്തനത്തിന് ചുക്കാൻപിടിച്ചവർ.
സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഭൂമി പഞ്ചായത്തിലേക്ക് എഴുതി മാറുന്നതിനും ബാക്കി തുക കണ്ടെത്തുന്നതിനും നാട്ടുകാരിൽനിന്നു പണം സ്വരൂപിക്കാനാണ് ശ്രമം.